Home / Malayalam / Malayalam Bible / Web / 1 Kings

 

1 Kings, Chapter 16

  
1. ബയെശകൂ വിരോധമായി ഹനാനിയുടെ മകന്‍ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
  
2. ഞാന്‍ നിന്നെ പൊടിയില്‍നിന്നു ഉയര്‍ത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയില്‍ നടക്കയും തങ്ങളുടെ പാപങ്ങളാല്‍ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാല്‍
  
3. ഇതാ ഞാന്‍ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.
  
4. ബയെശയുടെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.
  
5. ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
  
6. ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിര്‍സ്സയില്‍ അടക്കംചെയ്തു; അവന്റെ മകന്‍ ഏലാ അവന്നു പകരം രാജാവായി.
  
7. ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാല്‍ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവേക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.
  
8. യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടില്‍ ബയെശയുടെ മകന്‍ ഏലാ യിസ്രായേലില്‍ രാജാവായി തിര്‍സ്സയില്‍ രണ്ടു സംവത്സരം വാണു.
  
9. എന്നാല്‍ രഥങ്ങളില്‍ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യന്‍ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവന്‍ തിര്‍സ്സയില്‍ തിര്‍സ്സാരാജധാനിവിചാരകനായ അര്‍സ്സയുടെ വീട്ടില്‍ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോള്‍
  
10. സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില്‍ അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
  
11. അവന്‍ രാജാവായി സിംഹാസനത്തില്‍ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാര്‍ച്ചക്കാര്‍ക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവന്‍ ശേഷിപ്പിച്ചില്ല.
  
12. അങ്ങനെ ബയെശയും അവന്റെ മകന്‍ ഏലയും തങ്ങളുടെ മിത്ഥ്യാമൂര്‍ത്തികളാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങള്‍ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം
  
13. യഹോവ യേഹൂപ്രവാചകന്‍ മുഖാന്തരം ബയെശകൂ വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
  
14. ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
  
15. യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടില്‍ സിമ്രി തിര്‍സ്സയില്‍ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യര്‍ക്കുംള്ള ഗിബ്ബെഥോന്‍ നിരോധിച്ചിരിക്കയായിരുന്നു.
  
16. സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോള്‍ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തില്‍വെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു.
  
17. ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോന്‍ വിട്ടുചെന്നു തിര്‍സ്സയെ നിരോധിച്ചു.
  
18. പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള്‍ രാജധാനിയുടെ ഉള്‍മുറിയില്‍ കടന്നു രാജധാനിക്കു തീവെച്ചു അതില്‍ മരിച്ചുകളഞ്ഞു.
  
19. അവന്‍ യെരോബെയാമിന്റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താന്‍ ചെയ്ത പാപങ്ങള്‍നിമിത്തം തന്നേ.
  
20. സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
  
21. അന്നു യിസ്രായേല്‍ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേര്‍ന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേര്‍ന്നു.
  
22. എന്നാല്‍ ഒമ്രിയുടെ പക്ഷം ചേര്‍ന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേര്‍ന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.
  
23. യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടില്‍ ഒമ്രി യിസ്രായേലില്‍ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിര്‍സ്സയില്‍ അവന്‍ ആറു സംവത്സരം വാണു.
  
24. പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളില്‍ പട്ടണം പണിതു; താന്‍ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിന്‍ പ്രകാരം ശമര്യാ എന്നു പേരിട്ടു.
  
25. ഒമ്രി യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.
  
26. എങ്ങനെയെന്നാല്‍അവന്‍ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂര്‍ത്തികളാല്‍ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.
  
27. ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
  
28. ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയില്‍ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി.
  
29. യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടില്‍ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലില്‍ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയില്‍ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു.
  
30. ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
  
31. നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില്‍ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
  
32. താന്‍ ശമര്യയില്‍ പണിത ബാലിന്റെ ക്ഷേത്രത്തില്‍ അവന്‍ ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി.
  
33. ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേല്‍രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.
  
34. അവന്റെ കാലത്തു ബേഥേല്യനായ ഹീയേല്‍ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോള്‍ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതില്‍ വെച്ചപ്പോള്‍ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.