Home / Malayalam / Malayalam Bible / Web / Isaiah

 

Isaiah, Chapter 17

  
1. ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകംഇതാ, ദമ്മേശെക്‍ ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
  
2. അരോവേര്‍പട്ടണങ്ങള്‍ നിര്‍ജ്ജനമായിരിക്കുന്നു; അവ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
  
3. എഫ്രയീമില്‍ കോട്ടയും ദമ്മേശെക്കില്‍ രാജത്വവും ഇല്ലാതെയാകും; അരാമില്‍ ശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
  
4. അന്നാളില്‍ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.
  
5. അതു കൊയ്ത്തുകാരന്‍ വിളചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തന്‍ രഫായീംതാഴ്വരയില്‍ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
  
6. ഒലിവു തല്ലുമ്പോള്‍ വൃക്ഷാഗ്രത്തില്‍ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളില്‍ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന്‍ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
  
7. അന്നാളില്‍ മനുഷ്യന്‍ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാല്‍ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും
  
8. തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
  
9. അന്നാളില്‍ അവന്റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്‍യ്യരും ഹിവ്യരും യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു ഉപേക്ഷിച്ചുപോയ നിര്‍ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
  
10. നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഔര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയില്‍ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
  
11. നടുന്ന ദിവസത്തില്‍ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തില്‍ കൊയ്ത്തു പോയ്പോകും.
  
12. അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചല്‍! അവര്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു.
  
13. വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്കു ഔടിപ്പോകും; കാറ്റിന്മുമ്പില്‍ പര്‍വ്വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍ മുമ്പില്‍ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
  
14. സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഔഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.