1. യഹോവ ഭൂമിയെ നിര്‍ജ്ജനവും ശൂന്യവും ആക്കി കീഴ്മേല്‍ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.
2. ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും, യജമാനത്തിക്കും, കൊള്ളുന്നവന്നും വിലക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.
3. ഭൂമി അശേഷം നിര്‍ജ്ജനമായും കവര്‍ച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.
4. ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;
5. ഭൂമിയിലെ ഉന്നതന്മാര്‍ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാല്‍ മലിനമായിരിക്കുന്നു; അവര്‍ പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.
6. അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതില്‍ പാര്‍ക്കുംന്നവര്‍ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള്‍ ദഹിച്ചുപോയി ചുരുക്കംപേര്‍ മാത്രം ശേഷിച്ചിരിക്കുന്നു.
7. പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നു.
8. തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
9. അവര്‍ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്‍ക്കും അതു കൈപ്പായിരിക്കും.
10. ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
11. വീഞ്ഞില്ലായ്കയാല്‍ വീഥികളില്‍ നിലവിളികേള്‍ക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
12. പട്ടണത്തില്‍ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതില്‍ തകര്‍ന്നു നാശമായി കിടക്കുന്നു.
13. ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്‍ന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയില്‍ സംഭവിക്കുന്നു.
14. അവര്‍ ഉച്ചത്തില്‍ ആര്‍ക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തില്‍നിന്നു ഉറക്കെ ആര്‍ക്കും.
15. അതുകൊണ്ടു നിങ്ങള്‍ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളില്‍ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിന്‍ .
16. നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനം പാടുന്നതു ഞങ്ങള്‍ കേട്ടു; ഞാനോഎനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള്‍ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള്‍ മഹാദ്രോഹം ചെയ്തിരിക്കുന്നു.
17. ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.
18. പേടി കേട്ടു ഔടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കണിയില്‍ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.
19. ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
20. ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേല്‍ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്‍ക്കയുമില്ല.
21. അന്നാളില്‍ യഹോവ ഉയരത്തില്‍ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.
22. കുണ്ടറയില്‍ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില്‍ അടെക്കയും ഏറിയനാള്‍ കഴിഞ്ഞിട്ടു അവരെ സന്ദര്‍ശിക്കയും ചെയ്യും.
23. സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.