1. യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
2. ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.
3. ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
4. ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
5. അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.
6. ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ത്ഥത്തില്‍ വീഴുകയുമില്ല എന്നു അവന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
7. അവന്റെ വായില്‍ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന്‍ കീഴില്‍ ദോഷവും അതിക്രമവും ഇരിക്കുന്നു.
8. അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
9. സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
10. അവന്‍ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്റെ ബലത്താല്‍ വീണു പോകുന്നു.
11. ദൈവം മറന്നിരിക്കുന്നു, അവന്‍ തന്റെ മുഖം മറെച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്നു അവന്‍ ഹൃദയത്തില്‍ പറയുന്നു.
12. യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.
13. ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?
14. നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
15. ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
16. യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
17. ഭൂമിയില്‍നിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
18. യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.