1. യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
2. എന്റെ ദൈവമായ യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
3. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
4. യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ .
5. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
6. ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.
7. യഹോവേ, നിന്റെ പ്രസാദത്താല്‍ നീ എന്റെ പര്‍വ്വതത്തെ ഉറെച്ചു നിലക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാന്‍ ഭ്രമിച്ചുപോയി.
8. യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.
9. ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോയാല്‍ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
10. യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
11. നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
12. ഞാന്‍ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.