Home / Malayalam / Malayalam Bible / Web / Zechariah

 

Zechariah, Chapter 6

  
1. ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വ്വതങ്ങളുടെ ഇടയില്‍നിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വ്വതങ്ങളോ താമ്രപര്‍വ്വതങ്ങള്‍ ആയിരുന്നു.
  
2. ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
  
3. മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്‍നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
  
4. എന്നോടു സംസാരിക്കുന്ന ദൂതനോടുയജമാനനേ, ഇതു എന്താകുന്നു എന്നു ഞാന്‍ ചോദിച്ചു.
  
5. ദൂതന്‍ എന്നോടു ഉത്തരം പറഞ്ഞതുഇതു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
  
6. കറുത്ത കുതിരകള്‍ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
  
7. കുരാല്‍നിറമുള്ളവ പുറപ്പെട്ടു ഭൂമിയില്‍ ഊടാടി സഞ്ചരിപ്പാന്‍ നോക്കിനിങ്ങള്‍ പോയി ഭൂമിയില്‍ ഊടാടി സഞ്ചരിപ്പിന്‍ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു.
  
8. അവന്‍ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കല്‍ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  
9. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
  
10. നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവര്‍ ബാബേലില്‍നിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടില്‍ നീ അന്നു തന്നേ ചെല്ലേണം.
  
11. അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയില്‍ വെച്ചു അവനോടു പറയേണ്ടതെന്തെന്നാല്‍
  
12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന്‍ തന്റെ നിലയില്‍നിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
  
13. അവന്‍ തന്നേ യഹോവയുടെ മന്ദിരം പണിയും; അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തില്‍ ഇരുന്നു വാഴും; അവന്‍ സിംഹാസനത്തില്‍ പുരോഹിതനുമായിരിക്കും; ഇരുവര്‍ക്കും തമ്മില്‍ സമാധാനമന്ത്രണം ഉണ്ടാകും.
  
14. ആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേന്‍ എന്നിവരുടെ ഔര്‍മ്മെക്കായി യഹോവയുടെ മന്ദിരത്തില്‍ ഉണ്ടായിരിക്കേണം.
  
15. എന്നാല്‍ ദൂരസ്ഥന്മാര്‍ വന്നു യഹോവയുടെ മന്ദിരത്തിങ്കല്‍ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും; നിങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കില്‍ അതു സംഭവിക്കും.