1. വിഭ്രമരാഗത്തില്‍ ഹബക്കൂക്‍ പ്രവാചകന്റെ ഒരു പ്രാര്‍ത്ഥനാഗീതം.
2. യഹോവേ, ഞാന്‍ നിന്റെ കേള്‍വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള്‍ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള്‍ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കല്‍ കരുണ ഔര്‍ക്കേണമേ.
3. ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.
4. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‍വരുന്നു; കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5. മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
6. അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വ്വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളില്‍ നടക്കുന്നു.
7. ഞാന്‍ കൂശാന്റെ കൂടാരങ്ങളെ അനര്‍ത്ഥത്തില്‍ കാണുന്നു; മിദ്യാന്‍ ദേശത്തിലെ തിരശ്ശീലകള്‍ വിറെക്കുന്നു.
8. യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാല്‍ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
9. നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങള്‍ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാല്‍ പിളര്‍ക്കുംന്നു.
10. പര്‍വ്വതങ്ങള്‍ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.
11. നിന്റെ അസ്ത്രങ്ങള്‍ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തില്‍ നിലക്കുന്നു.
12. ക്രോധത്തോടെ നീ ഭൂമിയില്‍ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.
13. നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്‍നിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
14. നീ അവന്റെ കുന്തങ്ങള്‍കൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവില്‍വെച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.
15. നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തില്‍, പെരുവെള്ളക്കൂട്ടത്തില്‍ തന്നേ, നടകൊള്ളുന്നു.
16. ഞാന്‍ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവന്‍ ജനത്തെ ആക്രമിപ്പാന്‍ പുറപ്പെടുമ്പോള്‍ കഷ്ടദിവസത്തില്‍ ഞാന്‍ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികള്‍ക്കു ഉരുക്കം തട്ടി, ഞാന്‍ നിന്ന നിലയില്‍ വിറെച്ചുപോയി.
17. അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
18. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും.
19. യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു; അവന്‍ എന്റെ കാല്‍ പേടമാന്‍ കാല്‍പോലെ ആക്കുന്നു; ഉന്നതികളിന്മേല്‍ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
|